Thursday, August 27, 2009

ലീഗ് നിലപാടും അധികാരമോഹവും

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ സംയമനം പാലിച്ചതിന് മുസ്ലിംലീഗിനെ പ്രശംസിക്കാം. യഥാര്‍ത്ഥത്തില്‍ ലീഗിനെതിരെ ഉന്നയിക്കപ്പെട്ട വിമര്‍ശനം അതിന്റെ പേരിലല്ല. പള്ളിപൊളിച്ചപ്പോള്‍, കൈയുംകെട്ടി നോക്കിനിന്ന നരസിംഹറാവുവിന്റെയും കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും മൃദുഹിന്ദുത്വനിലപാട് ഇന്ത്യയുടെ മതേതരത്വത്തിനു കനത്ത ആഘാതമായി. മുസ്ലിം സമൂഹത്തിന്റെ മാത്രമല്ല, ലോകമനസ്സാക്ഷിയെത്തന്നെ അതു ഞെട്ടിച്ചു. എന്നിട്ടും കോണ്‍ഗ്രസ്സിന്റെ കൂടാരത്തില്‍നിന്നു പുറത്തുവരാന്‍ ലീഗ് തയ്യാറായില്ല. മന്ത്രിസ്ഥാനമായിരുന്നു അവര്‍ക്കു വലുത്. ഭരണത്തിന്റെ ശീതളഛായയാണ് തങ്ങള്‍‍ക്കു താല്പര്യം എന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്. അതാണ് വിമര്‍ശിക്കപ്പെട്ടത്. എന്നാല്‍, സ്വന്തം കാപട്യം മറച്ചുവെക്കാനാണ് ലീഗും കൂട്ടാളികളും സംയമനത്തിന്റെ മഹത്വം പൊക്കിക്കാണിക്കുന്നത്. ഇത് കൊടിയ വഞ്ചന യാണ്.

Wednesday, August 26, 2009

വി എസ് ഇനിയെന്നാ രാഷ്ട്രീയം പറയുക ?

ആനയെക്കൊടുത്താലും ആശകൊടുക്കരുത് എന്നൊരു ചൊല്ലുണ്ട്. രാഷ്ട്രീയം പറയാന്‍ പ്രത്യേകം വിളിക്കാമെന്ന് മാധ്യമറിപ്പോര്‍ട്ടര്‍മാര്‍ക്കായി വി.എസ് ആവര്‍ത്തിച്ചു നല്‍കിയ വാഗ്ദാനം കേട്ടപ്പോള്‍ തോന്നിയതാണിത്. മുന്‍പൊക്കെ ബുധനാഴ്ചയിലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍ മാധ്യമലേഖകരെ ആവേശഭരിതരാക്കിയിരുന്നു. പത്രങ്ങളുടെ ഒന്നാം പേജില്‍ മത്തങ്ങാ വലുപ്പത്തില്‍ തലേക്കെട്ടു നിറക്കാന്‍ വി.എസ് നല്‍കിയ സംഭാവനകള്‍ മറക്കാമോ? വാര്‍ത്താചാനലുകളില്‍ സി.പി.എമ്മിനെതിരായ ഫ്ലാഷ് ന്യൂസുകള്‍ക്ക് പഞ്ഞമില്ലാതിരുന്ന കാലം..ചര്‍ച്ചകള്‍ കൊഴുപ്പിക്കാന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാരും, ആസാദ്, പിയേഴ്സണ്‍, ഉമേഷ് ബാബു, ചെറിയാന്‍ തുടങ്ങിയ ഇടതുപക്ഷ (വിരുദ്ധ) ചിന്തകരും ആടിത്തിമര്‍ക്കുകയായിരുന്നില്ലേ..ഇപ്പോള്‍ അവര്‍ക്കൊക്കെ വേറെ പണി അന്വേഷിക്കേണ്ടി വന്നിരിക്കുന്നു. പി.ബി. യുടെ ശിക്ഷാവിധിയാണിതിനു കാരണമായത്. അങ്ങിനെയൊന്നും സംഭവിക്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന സ:അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് മുതല്‍ തേജസ്സ് ചേക്കുട്ടി വരെയുള്ളവര്‍ക്ക് നിരാശപ്പെടേണ്ടി വന്നിരിക്കുന്നു. ഇവര്‍ക്കും വാര്‍ത്താചാനലുകളിലൂടെ സി.പി.എമ്മിനെതിരെ നിരന്തരം ഗ്വാഗ്വാ വിളിച്ചുകൊണ്ടിരുന്ന മഹാന്മാര്‍ക്കും മഹതിക്കും ഊര്‍ജ്ജം പകരാന്‍ വി.എസ്സിന്റെ പാര്‍ട്ടിവിരുദ്ധ വാക്പയറ്റുകള്‍ കൂടിയേതീരൂ. അതിന് അദ്ദേഹം ഇനിയും തുനിയുമോ? എങ്കില്‍ അത് എന്നായിരിക്കും?